Monday, April 29, 2013

മുല്ലവള്ളിയും ഞാനും കുറേ വസന്തങ്ങളും

ഒരു തിരക്കേറിയ നഗരം !! അതിന്‍റെ ഒത്ത നടുക്ക് തലയുയര്‍ത്തിപിടിച്ചു നില്‍ക്കുന്ന ഒരു വലിയ ഫ്ലാറ്റ് സമുച്ചയത്തില്‍ എനിക്കൊരു കൂട് കൂട്ടണം . ഏറ്റവും മുകളിലത്തെ നിലയില്‍ ഒരു കുഞ്ഞു ലോകം .അവിടെ നിന്നും നോക്കിയാല്‍ താഴെ ഉറുമ്പരിക്കുന്ന പോലെ നീങ്ങുന്ന വാഹനങ്ങള്‍ കാണണം ..ചെറിയ പന്തുകള്‍ പോലെ ഉരുണ്ടു പോകുന്ന മനുഷ്യര്‍ ..ചെറിയ ചെറിയ കോലാഹലങ്ങള്‍ .അങ്ങനെ അങ്ങനെ ..ആ ബഹളത്തിലേക്ക് കൌതുകത്തോടെ നോക്കിയിരുന്നു ചായ കുടിക്കണം !!!

ആ ബാല്‍ക്കണിയില്‍ ഞാന്‍ ഒരു കൊച്ചു മുല്ല വള്ളി പടര്‍ത്തും .കുഞ്ഞു കാറ്റേറ്റു തലയാട്ടുന്ന അതിനു ഞാന്‍ ഒരു ഓമനപ്പേരിടും.വസന്തത്തില്‍ അവയില്‍ വിരിയുന്ന ചെറു മുല്ലപ്പൂക്കള്‍ അടര്‍ത്തി ഞാന്‍ എന്‍റെ മെത്തയില്‍ വിതറും ..പൂക്കള്‍ അടര്‍ത്തുന്നതിനു പകരമായി ഞാന്‍ മുല്ലവള്ളിക്കു പുതിയ കൂട്ടുകാരെ കൊടുക്കും .അങ്ങനെ ആ ബാല്‍ക്കണിയില്‍ ഒരു പൂക്കാലമുണ്ടാകും .

വേനലില്‍ സൂര്യന്‍ തന്‍റെ എല്ലാ പൌരുഷവും പുറത്തെടുക്കും .അപ്പോള്‍ സൂര്യനു ആയിരം കുതിരകളുടെ ശക്തിയാണ് ..കിതച്ചു തളര്‍ന്നു കിടക്കയില്‍ കിടക്കുമ്പോള്‍ പുറത്തു വാടി തളര്‍ന്ന മുല്ല വള്ളി തല കുനിച്ചു നില്‍ക്കുന്നുണ്ടാകും .ഞാന്‍ എന്റെ വിയര്‍പ്പൊഴുക്കി അതിനെ നനയ്ക്കും .ചെറിയ മുളന്തണ്ട് വീശറി എടുത്തു ഞാന്‍ അവയുടെ ക്ഷീണം അകറ്റും..അപ്പോഴേക്കും സൂര്യന്‍ ശാന്തനായി ഒരു എന്‍റെ പിന്‍കഴുത്തില്‍ ഉമ്മ വച്ചു കൊണ്ട് മറയും

പിന്നെ നിറയെ കുളിരാണ് ..വീശിയടിക്കുന്ന കാറ്റും മഴയും .. മഴയത്ത് നനഞ്ഞു കുളിച്ചു ഞാനും മുല്ലവള്ളിയും ആ മട്ടുപ്പാവില്‍ അങ്ങനെ ഇരിക്കും ..മഴ ദൈവങ്ങള്‍ ഞങ്ങളുടെ ചങ്ങാതിമാരായിരുന്നു.മഴ പെയ്യുമ്പോള്‍ ഞങ്ങള്‍ ചിരിക്കുകയും അനന്തരം കരയുകയും ചെയ്യും .. അത് എന്ത് കൊണ്ടാണെന്ന് ഓര്‍ത്ത്‌ ഞങ്ങള്‍ വ്യസനിക്കില്ല .ചില മഴയുള്ള രാത്രികളില്‍ ഒരു പൂച്ചക്കുട്ടിയെ പോലെ മടിഞ്ഞു ഇളം ചൂടുള്ള ആ നെഞ്ചിലെ ചൂടുപറ്റി ഉറങ്ങുബോള്‍ മുല്ല വള്ളി ജനലിലൂടെ എത്തി നോക്കി എന്നെ കളിയാക്കി ചിരിക്കുമായിരിക്കും .

പിന്നെ പയ്യെ പയ്യെ മുല്ലവള്ളി തളര്‍ന്നു തുടങ്ങും ..ഞങ്ങള്‍ക്ക് താഴെ ഇത്തിരി അഹങ്കാരത്തോടെ നില്‍ക്കുന്ന  മേപ്പിള്‍ മരത്തിന്റെ ഇലകള്‍ പൊഴിഞ്ഞു വീഴുമ്പോള്‍ മുല്ലവള്ളി പേടിയോടെ എന്‍റെ ചുമലിലേക്ക് തല ചായ്ക്കും.അന്നേരം എന്‍റെ തൊലിയില്‍ ചെറിയ ചുളിവുകള്‍ വീഴുകയും .ചുണ്ട് വരഞ്ഞു പൊട്ടുകയും ചെയ്യും .കുറുകിയ പാലിന്റെ പാട മുഖത്തു തേച്ചു ഞാന്‍ എന്റെ യൌവനം തിരിച്ചു പിടിക്കാന്‍ ശ്രമിക്കും

ഒരിക്കല്‍ അവിടം നിറയെ ചെറിയ മഞ്ഞു കട്ടകള്‍ കൊണ്ട് നിറയും ..നിറയെ വെളുത്ത മഞ്ഞു തുള്ളികള്‍ മുല്ലവള്ളിയില്‍ പറ്റിപ്പിടിച്ചിരിക്കും ..തണുത്തു വിറച്ചു ഞങ്ങള്‍ കൂനിക്കൂടി ഇരിക്കുമ്പോള്‍ അങ്ങകലെ റൈന്‍ deers നെ തെളിച്ചു കൊണ്ട് സമ്മാന പൊതികളുമായി നീങ്ങുന്ന സാന്താക്ലോസ് ഞങ്ങള്‍ക്ക് നേരെ കൈവീശി ഉറക്കെ പറയും "മെറിക്രിസ്ത്മസ് "
ഒരു കുഞ്ഞു വൈന്‍ ഗ്ലാസ്സുമായി ഞാന്‍ വീണ്ടും അകത്തെ മുറിയില്‍ എന്നെ കാത്തു നില്‍ക്കുന്ന ആ നെഞ്ചിലേക്ക് ചായുമ്പോള്‍ മുല്ല വള്ളി ജനലിനപ്പുറത്ത് നിന്നും പിറുപിറുക്കും..നെഞ്ചില്‍ പടര്‍ന്നു കിടക്കുന്ന രോമങ്ങളില്‍ വൃത്തം വരച്ചു കൊണ്ട് ഞാന്‍ മുല്ല വള്ളിയോടു പറയും..."വീണ്ടും വസന്തം വരട്ടെ ...നിന്‍റെ തേന്‍ കുടിക്കാന്‍ ഒരു വണ്ടിനെ ഞാന്‍ വളര്‍ത്താം.."

  ഒരുപാട് വസന്തങ്ങള്‍ വിരിയിച്ചു കൊണ്ട് ഞാനും മുല്ലവള്ളിയും അങ്ങനെ അങ്ങനെ ......



photo courtesy www.google.com

8 comments:

  1. മുല്ലവള്ളിയും തേന്മാവും

    ReplyDelete
    Replies
    1. എന്താ ചെയ്യാ കുറ്റിമുല്ല കിട്ടീല ..നന്ദി അജിത്തേട്ടാ

      Delete
  2. വസന്തം വീണ്ടും വരട്ടെ ... :)

    ReplyDelete
    Replies
    1. അതെ വീണ്ടും മുല്ലപ്പൂക്കൾ വിരിയട്ടെ ,നന്ദി നിധേഷ്

      Delete
  3. വര്‍ണ്ണങ്ങളുടെ മുല്ലവള്ളികള്‍ പടര്‍ന്നു കിടക്കുന്നു..

    ReplyDelete
  4. മുല്ല വള്ളി അതിജയിക്കട്ടെ

    ReplyDelete
  5. ഹായ് ഹർഷ, മനുഷ്യകുലം ഭൂമിയിൽ നിലനിൽക്കുന്നിടത്തോളം കാലം മുല്ലവള്ളിയും തേന്മാവുമായുള്ള അതി തീവ്ര ചങ്ങാത്തം നിലനിൽക്കും. ഇടയ്ക്കുണ്ടാകുന്ന കടുത്ത വേനലുകളേയും, കാറ്റിനെയും ഒരുമിച്ചു നിന്ന് അതിജീവിച്ചു മുന്നോട്ട് പോകുകയും ചെയ്യും. മുല്ലവള്ളിക്കും തേന്മാവിനും എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete